തിരുവനന്തപുരം: ഗവർണർക്കു യുക്തമെന്നു തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നു സർക്കാർ അറിയിച്ചിരുന്നതായി ഗവർണറുടെ ഓഫീസിന്റെ വിശദീകരണം. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
മന്ത്രിസഭ അംഗീകരിച്ച് അയച്ചുകൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. അപ്പോഴാണ് സർക്കാരിൽനിന്ന് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. മാത്രമല്ല, ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന സൂചനയും നല്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച അർധരാത്രി 12നു ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്.
യാത്ര കഴിഞ്ഞു കോഴിക്കോട്ടുനിന്നു വൈകി തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ താൻ നിർദേശിച്ചതും സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണു സഭയിൽ വായിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടർന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നത കോടതി അതു ഭരണഘടനാ ബെഞ്ചിനു റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇതു വാസ്തവവിരുദ്ധമാണ്.
സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിനു വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ കരടിലെ ഈ പരാമർശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമർശവും കരടിൽനിന്ന് ഒഴിവാക്കണമെന്നു ലോക്ഭവൻ നിർദേശിച്ചിരുന്നു.
പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദേശിച്ചിരുന്നതെന്നും ലോക്ഭവൻ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.